മലപ്പുറം ജില്ലയിലെ താനൂരിൽ മാതാവ് നവജാത ശിശുവിനെ കൊന്നു കുഴിച്ചു മൂടി. കുട്ടിയെ കൊലപ്പെടുത്തിയ താനൂർ ഒട്ടുംപുറം സ്വദേശി ജുമൈലത്തിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് ജുമൈലത്ത് കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയത്.
ഫെബ്രുവരി 26ന് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതി കുഞ്ഞിനു ജന്മം നൽകുന്നത്. തുടർന്ന് കുഞ്ഞുമായി താനൂരിലെ വീട്ടിലേക്കെത്തി. പിന്നീടാണ് യുവതി കുട്ടിയെ കൊലപ്പെടുത്തിയത്. എന്താണ് കൊലപാതകത്തിനു പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.
നാട്ടുകാർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ജുമൈലത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിച്ചാതായാണ് വിവരം. യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോറൻസിക് സംഘം തിരൂർ ആർ ഡി ഒ യുടെ നേതൃത്വത്തിൽ മൃതദേഹം മറവു ചെയ്ത ഭാഗത്ത് നിന്നും കുട്ടിയെ പുറത്തെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.