തൃശൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 37 വര്‍ഷം കഠിനതടവും മൂന്നു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ച് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. മതിലകം പൊന്നാംപടി വട്ടംപറമ്പില്‍ അലി അഷ്‌കറി(24)നെയാണ് ജഡ്ജി അന്യാസ് തയ്യില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കേസിൽ പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വര്‍ഷവും എട്ടു മാസവും കൂടി തടവ് ശിക്ഷ നൽകും.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി സുഹൃത്ത് താമസിച്ചിരുന്ന വീട്ടിലും, പ്രതിയുടെ വീട്ടിലും പല തവണ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. 2021 നവംബര്‍ 27-നാണ് അലി അഷ്കർ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.