സമുദ്രസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലെ മിനിക്കോയിൽ എയർബേസ് ഉൾപ്പെടുന്ന നാവികത്താവളം നിർമ്മിക്കും. അഗത്തിയിലെ നാവികത്താവളത്തിലെ റൺവേ നീളം കൂട്ടി ഐ.എൻ.എസ് ജടായു എന്ന പേരിൽ വികസിപ്പിക്കും.മാർച്ച് ആദ്യവാരം ഐ.എൻ.എസ് ജടായു നിർമ്മാണോദ്ഘാടനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നിർവഹിക്കുമെന്ന് സൂചനയുണ്ട്. ഐ.എൻ.എസ് വിക്രമാദിത്യ, ഐ.എൻ.എസ് വിക്രാന്ത് എന്നിവയുൾപ്പെടെ 15 യുദ്ധക്കപ്പലുകൾ ഉൾപ്പെടുന്ന വ്യൂഹത്തിലായിരിക്കും പ്രതിരോധമന്ത്രി മിനിക്കോയ് ദ്വീപിലെത്തുക.
പുതിയ സേനാതാവളം ഇന്ത്യാ പസഫിക് മേഖലയിൽ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കും. ചരക്ക് നീക്കത്തിനും ലക്ഷദീപിന്റെ അടിസ്ഥാന സൗകര്യ നവീകരണത്തിനും ടൂറിസത്തിനും പുതിയ പദ്ധതികൾ ശക്തിപകരും. തെക്കുകിഴക്കൻ ഏഷ്യയിലേക്കും വടക്കൻ ഏഷ്യയിലേക്കും ശതകോടിക്കണക്കിന് ഡോളർ മൂല്യമുള്ള ചരക്കുകളുമായി കപ്പലുകൾ കടന്നുപോകുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ 9 ഡിഗ്രി ചാനലിലാണ് മിനിക്കോയ്, അഗത്തി ദ്വീപുകൾ. മാലദ്വീപിൽ നിന്ന് 524 കിലോമീറ്റർ മാത്രം അകലെയാണ് മിനിക്കോയ് ദ്വീപ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷയ്ക്കും കടൽക്കൊള്ളക്കാരെ നേരിടുന്നതിനും നാവികസേന ലക്ഷദ്വീപ് മേഖലയിൽ നിരന്തരനിരീക്ഷണം നടത്തിവരികയാണ്.