എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയിൽ ഫെബ്രുവരി 17-ന് കോടതിയിൽ ഹാജരാകാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സമൻസ്. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചത്. മദ്യനയ അഴിമതിക്കേസിൽ തങ്ങളയച്ച സമൻസുകളിൽ കെജ്‌രിവാൾ ഹാജരാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി.നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി.
കഴിഞ്ഞ നാലു മാസത്തിനിടെ അഞ്ച് സമൻസുകളാണ് ഇ.ഡി. കെജ്‌രിവാളിന് അയച്ചിരുന്നത്. ഇ.ഡി.സമൻസ് നിയമവിരുദ്ധമാണെന്നായിരുന്നു കെജ്‌രിവാൾ ഹാജാരാകാതിരിക്കുന്നത് സംബന്ധിച്ച് വിശദീകരിച്ചത്. കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയേയും മറ്റൊരു പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങിനേയും ഇ.ഡി.അറസ്റ്റ് ചെയ്തിരുന്നു.