പ്രസവശസ്ത്രക്രിയയ്ക്കിടെ മരിച്ച ഗവേഷണ വിദ്യാർഥിനിക്ക് മരണാനന്തര ബഹുമതിയായി പിഎച്ച്ഡി നൽകാൻ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കെറ്റ് തീരുമാനത്തെ അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ.ബിന്ദു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ ജന്തുശാസ്ത്ര വിഭാഗം ഗവേഷണ വിദ്യാർഥിനിയായിരുന്നു പ്രിയ രാജൻ.
ഡോ. ബാലു ടി. കുഴിവേലിയുടെ കീഴിൽ 2011 ഓഗസ്റ്റ് 22 മുതൽ 2017 ഓഗസ്റ്റ് 21വരെയായിരുന്നു പ്രിയയുടെ ഗവേഷണം. 2018 ഏപ്രിൽ 28ന് പ്രബന്ധം സർവ്വകലാശാലയ്ക്ക് സമർപ്പിച്ചു. അതേ വർഷം ജൂലൈ 21ന് ചേർന്ന സിൻഡിക്കേറ്റ് പ്രബന്ധം അംഗീകരിക്കുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിലാണു പ്രിയ മരിച്ചത്. ഗവേഷകയുടെ അഭാവത്തിലും പ്രബന്ധത്തിന് ഡോക്റ്ററേറ്റ് നൽകാൻ ഡോ. ബാലു ടി കുഴിവേലി നൽകിയ അപേക്ഷ സിൻഡിക്കെറ്റ് അംഗീകരിക്കുകയായിരുന്നു. പരീക്ഷയും മുഖാമുഖവും ഒഴിവാക്കി ഡോക്റ്ററേറ്റ് നൽകാനുള്ള അപേക്ഷയിലാണ് വൈസ് ചാൻസലറുടെ നിർദ്ദേശാനുസരണം സിൻഡിക്കേറ്റ് തീരുമാനമെടുത്തത്.തൃശൂർ ചെമ്പൂക്കാവ് ആലക്കപ്പള്ളി എ.ടി. രാജൻമേഴ്സി ദമ്പതികളുടെ മകളായിരുന്നു പ്രിയ. പയസ് പോളാണ് ഭർത്താവ്. യുകെജിയിൽ പഠിക്കുന്ന മകൾ ആൻറിയ സർവകലാശാലയിലെത്തി അമ്മയുടെ പിഎച്ച്ഡി ഏറ്റുവാങ്ങുന്ന മുഹൂർത്തം എത്ര വൈകാരികമാകുമെന്ന് ഇപ്പോഴേ അറിയാനാവുന്നുവെന്ന് മന്ത്രി ബിന്ദു ഫെയ്സ്ബുക്കിൽ കുറിച്ചു.