രഞ്ജി ട്രോഫി മത്സരശേഷം ത്രിപുരയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് വെള്ളം കുടിച്ചതിനെത്തുടര്‍ന്ന് കര്‍ണാടക രഞ്ജി ടീം ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ അവശനിലയിലായ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മായങ്കിന്‍റെ മാനേജര്‍ നല്‍കിയ പരാതിയിലാണ് ത്രിപുര പൊലീസ് കേസെടുത്തത്. ത്രിപുരയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കയറിയ മായങ്ക് തന്‍റെ സീറ്റിലിരുന്ന വെള്ളത്തിന്‍റെ പായ്ക്കറ്റ് എടുത്ത് കുടിച്ചയുടന്‍ രണ്ടു തവണ ഛര്‍ദ്ദിച്ചു. തുടർന്ന് വായില്‍ പൊള്ളലും കുടലില്‍ നീര്‍ക്കെട്ടുമുണ്ടായി അവശനിലയിലാവുകയായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മായങ്കിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ, ആരാണ് സീറ്റില്‍ വെള്ളത്തിന്‍റെ ആ പായ്ക്ക്റ്റ് കൊണ്ടിട്ടത് എന്നീ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന മായങ്ക് അഗര്‍വാളിന്‍റെ പരാതിയിലാണ് ന്യൂ ക്യാപിറ്റല്‍ കോംപ്ലെക്സ് പൊലീസ് അന്വഷണം ആരംഭിച്ചതെന്ന് വെസ്റ്റ് ത്രിപുര പൊലീസ് സൂപ്രണ്ട് കിരണ്‍ കുമാര്‍ പറഞ്ഞു.വിമാനത്തില്‍ സീറ്റിലിരുന്നപ്പോള്‍ മായങ്കിന്‍റെ സമീപം ഒരു വെളത്തിന്‍റെ പായ്ക്കറ്റ് ഉണ്ടായിരുന്നുവെന്നും അതെടുത്ത് കുറച്ചു കുടിച്ചയുടന്‍ ഛര്‍ദ്ദിക്കുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്ത മായങ്കിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നുമാണ് മാനേജരുടെ പരാതിയില്‍ പറയുന്നത്.
വെള്ളം കുടിച്ചതിനു പിന്നാലെ സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടിയ മായങ്കിന്‍റെ വായിലും തൊണ്ടയിലും പൊള്ളലും കുടലില്‍ നീര്‍ക്കെട്ടുമുണ്ടായിട്ടുണ്ട്.മായങ്ക് കുടിച്ചത് വെള്ളമാണോ ആസിഡ് പോലെയുള്ള മറ്റേതെങ്കിലും ദ്രാവകമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവില്‍ അഗര്‍ത്തലയിലെ ഐ എല്‍ എസ് ആശുപത്രിയിലുള്ള മായങ്ക് നാളെ ബെംഗലൂരുവിലേക്ക് പോകും.
ഇന്ത്യക്കായി 21 ടെസ്റ്റില്‍ കളിച്ചിട്ടുള്ള മായങ്ക് രഞ്ജി മത്സരത്തില്‍ കര്‍ണാടകയെ നയിക്കുകയാണിപ്പോള്‍. ത്രിപുരക്കെതിരെ കര്‍ണാടക 29 റണ്‍സ് വിജയം നേടിയിരുന്നു.റെയില്‍വെസിനെതിരായ മത്സരത്തില്‍ പങ്കെടുക്കാനായാണ് മായങ്ക് ഡല്‍ഹി വഴി സൂററ്റിലേക്ക് പോകാനായി ഇന്‍ഡിഗോയുടെ 6ഇ 5177 വിമാനത്തില്‍ അഗര്‍ത്തലയില്‍ നിന്നു കയറിയത്.