തൃശൂർ വടക്കാഞ്ചേരിയില്‍ മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തിൽ കോൺഗ്രസ് ഓഫീസിൽ നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലാണ് കൂട്ടത്തല്ലു നടന്നത്. ബ്ലോക്ക് പ്രസിഡന്റ് ജയദീപും സംഘവും ഒരു ഭാഗത്തും മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മയിലും സംഘവും മറുഭാഗത്തുമായിട്ടാണ് തല്ലു കൂടിയത്. ഗാന്ധിജിയുടെ ഛായാചിത്രവും നിലവിളക്കും വലിച്ചെറിയുകയും ഓഫീസിലെ കസേരകളും ജനല്‍ ചില്ലുകളും തല്ലിതകർക്കുകയും ചെയ്തു. ഗാന്ധി അനുസ്മരണ ചടങ്ങ് നേരത്തെ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗമെത്തിയതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
നേരത്തെ മുതൽ മണ്ഡലം, ബ്ലോക്ക് ഭാരവാഹികൾ തമ്മിൽ പോരുള്ള സ്ഥലമായിരുന്നു വടക്കാഞ്ചേരി. സംഭവത്തിൽ കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതി നല്‍കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പി ജി ജയദീപ് പറഞ്ഞു. ജയദീപിന് നേരെ അസഭ്യം മുഴക്കി ഭീഷണിപ്പെടുത്തിയെന്നും നഗരസഭാ കൗൺസിലർ ആസാദിനെ ആക്രമിച്ചുവെന്നും ജയദീപ് പക്ഷം ആരോപിക്കുന്നു. മണ്ഡലം പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ഇവിടെ തർക്കം നിൽക്കുന്നുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഓഫീസിലെ കയ്യാങ്കളിയെന്നാണ് നേതാക്കൾ പറയുന്നത്. അതേസമയം, പ്രശ്നങ്ങൾ പരിഹരിക്കാൻ ഡി.സി.സി നേതൃത്വത്തിന്റെ ഇടപെടലില്ലാത്തതാണ് ഇപ്പോൾ കയ്യാങ്കളിയിലെത്തിയതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.