സംസ്‌ഥാനത്തിന്റെ കായികവിഭവ ശേഷി രാജ്യാന്തരതലത്തിൽ ഉയർത്താൻ ലക്ഷ്യമിട്ടു സംസ്ഥാന സർക്കാർ നടത്തുന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിക്ക് ഇന്ന് ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ തുടക്കമാകും. വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി. അബ്‌ദുറഹ്‌മാൻ അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാർ, നിയമസഭ – പാർലമെൻ്റ് അംഗങ്ങൾ, മുൻ ഇന്ത്യൻ അത്ലറ്റ് അശ്വിനി നാച്ചപ്പ, ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസൺ, മിന്നു മണി എന്നിവർ പങ്കെടുക്കും.
നാലുദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടിയുടെ ഭാഗമായി, 13 വിഷയങ്ങളിൽ 105 കോൺഫറൻസുകളും സെമിനാറുകളും, സ്പോർട്സ് എക്സ്പോ, ചലച്ചിത്രോത്സവം എന്നിവയും നടക്കും.ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള വിദഗ്‌ധരടക്കം ആയിരത്തോളം പ്രതിനിധികൾ റജിസ്റ്റർ ചെയ്തതു. ഉച്ചകോടിയുടെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് വിവിധ കലാപരിപാടികളും നടക്കും. പൊതുജനങ്ങൾക്കു പ്രവേശനം സൗജന്യമാണ്. ആർച്ചറി, ഓട്ടോക്രോസ്സ്, കുതിരയോട്ട മത്സരം, ആം റെസ്റ്റിലിങ്, ഫുഡ് ഫെസ്‌റ്റിവൽ തുടങ്ങിയവയും ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഉച്ചകോടിയുടെ ആദ്യ ദിവസം വൈകിട്ട് പ്രശസ്ത നർത്തകി ഡോ.രാജശ്രീ വാരിയരും പ്രകാശ് ഉള്ളേരിയും നയിക്കുന്ന മെഗാ കൾച്ചറൽ ഫ്യൂഷൻ അരങ്ങേറും. 6 മണിക്ക് ‘ചെമ്മീൻ’ ബാൻഡിന്റെ പെർഫോമൻസ് നടക്കും.