യാത്രക്കാരെ വീണ്ടും വലച്ച് ഇൻഡിഗോ. രാജ്യത്തെ ഏറ്റവും
വലിയ യാത്ര വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ഓൺലൈൻ സേവനങ്ങൾ ഇന്നലെ മുതൽ താറുമാറായി. വെബ്സൈറ്റും കസ്റ്റമർ സർവീസ് ചാനലുകളും സാമൂഹ്യമാധ്യമ അക്കൗണ്ടുകളും പരിഷ്ക്കരിക്കുന്നതിൻ്റെ ഭാഗമായുള്ള അറ്റകുറ്റപ്പണികൾക്കായി നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് വിമാന സർവീസുകൾ അടക്കം താറുമാറായത്. ബുധനാഴ്ച രാവിലെയോടെ കാര്യങ്ങൾ പഴയപടിയാകുമെന്നും ഓൺലൈൻ സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്നുമാണ് അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോഴും ഇവ സാധാരണഗതിയിലായിട്ടില്ല.
ടിക്കറ്റ് ബുക്കിംഗ് അടക്കം ഓൺലൈൻ വഴിയുള്ള സേവനങ്ങൾ തടസപ്പെടുമെന്ന് കമ്പനി അറിയിച്ചു. യാത്രക്കാർ റൺവേയിൽ ഇരുന്ന് ഭക്ഷണം കഴിച്ച ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇൻഡിഗോയ്ക്ക് വ്യോമയാന സുരക്ഷ വിഭാഗത്തിന്റെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിയിരുന്നു. ഡൽഹിയിലെ മൂടൽ മഞ്ഞിനെ തുടർന്ന് വിമാനം മണിക്കൂറുകളോളം വൈകിയതിനെ തുടർന്നായിരുന്നു സംഭവം. വിമാനം വൈകിയിട്ട് യാത്രക്കാർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ കമ്പനിക്ക് വീഴ്ച ഉണ്ടായതായി കണ്ടെത്തി.