പരസ്യം കണ്ടില്ലേൽ പണി കിട്ടും

At Malayalam
1 Min Read

ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പരമാവധി മൂന്ന് വീഡിയോകള്‍ മാത്രമേ യൂട്യൂബില്‍ കാണാന്‍ സാധിക്കുകയുള്ളൂ. ശേഷം യൂട്യൂബ് അവരെ വീഡിയോകള്‍ കാണുന്നതില്‍ നിന്ന് വിലക്കും. ഈ നിയന്ത്രണം കൂടുതല്‍ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇപ്പോള്‍ യൂട്യൂബ്.
യൂട്യൂബിന്റെ പ്രധാന വരുമാന സ്രോതസ്സാണ് പരസ്യങ്ങള്‍. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ പരസ്യങ്ങളെ തടയുന്നത് നിരുത്സാഹപ്പെടുത്താനുള്ള കമ്പനിയുടെ ശ്രമത്തില്‍ അത്ഭുതമില്ല. എന്നാല്‍, യൂട്യബ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ചില വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. പ്രധാനമായും ഉപഭോക്താക്കള്‍ക്ക് ഒന്നുകില്‍ വന്‍തോതില്‍ പരസ്യങ്ങള്‍ കാണേണ്ടിവരുന്നു അല്ലെങ്കില്‍ പ്രതിമാസ തുക നല്‍കേണ്ടിവരുന്നു.

നേരത്തെ ആഡ്‌ബ്ലോക്കറുകളുടെ ഉപയോഗം യൂട്യൂബിന്റെ വ്യവസ്ഥകളുടെ ലംഘനമാണെന്നും തുടര്‍ന്ന് കാണണമെങ്കില്‍ ആഡ് ബ്ലോക്കറുകള്‍ നിര്‍ത്തിവെക്കണം എന്നുമുള്ള മുന്നറിയിപ്പാണ് കമ്പനി നല്‍കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ നേരിട്ട് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തന വേഗം കുറക്കുകയാണ് കമ്പനി. ഇത് വരിക്കാരല്ലാത്ത ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ്. റെഡ്ഡിറ്റ് പോലെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഉപഭോക്താക്കള്‍ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. ഇന്റര്‍നെറ്റ് വേഗം കുറയുന്നതിന് സമാനമായ തകരാറുകള്‍ യൂട്യൂബ് കൃത്രിമമായി സൃഷ്ടിക്കുകയാണെന്നും റിപ്പോര്‍ട്ടുകല്‍ ആരോപിക്കുന്നു.
ആഡ് ബ്ലോക്കറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ വീഡിയോ പ്ലേ ചെയ്യുന്നതിനിടെ ലാഗും ബഫറിങും മറ്റ് തടസങ്ങളും അനുഭവപ്പെടും. വീഡിയോ പ്ലേ ചെയ്യുന്നതിന് കാലതാമസം നേരിടും. പ്രിവ്യൂ സംവിധാനം പ്രവര്‍ത്തിക്കില്ല. ഫുള്‍ സ്‌ക്രീന്‍ മോഡ് പ്രവര്‍ത്തിക്കുന്നതിനും തടസങ്ങളുണ്ടാവും.

- Advertisement -

ഇതോടെ ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് യൂട്യൂബ് ഒരു തരത്തിലും ഉപയോഗിക്കാനാവാതെവരും. അപ്പോള്‍ ഒന്നുകില്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുക അല്ലെങ്കില്‍ ആഡ് ബ്ലോക്കറുകള്‍ ഒഴിവാക്കുക എന്നീ രണ്ട് വഴികള്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് മുന്നിലുണ്ടാവുകയുള്ളൂ.

Share This Article
Leave a comment