പുതുവത്സരം ആഘോഷിക്കാൻ ഡൽഹിയിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസിൽ ഒത്താശചെയ്ത സ്ത്രീ അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പിടിയിലായവരിൽ ചായക്കടക്കാരനും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളുമുണ്ട്. ഓൾഡ് ഡൽഹിയിലെ സദർ ബസാറിൽ ജനുവരി രണ്ടിനായിരുന്നു സംഭവം. ആക്രി പെറുക്കുന്ന പെൺകുട്ടിയാണ് ഇരയായത്. ഭയം കാരണം രണ്ടുദിവസം പെൺകുട്ടി ആരോടും പറഞ്ഞില്ല. പിന്നീട് ബന്ധുവിനോട് പറഞ്ഞു. പിന്നാലെ, പൊലീസിൽ പരാതി നൽകിയതോടെയാണ് പ്രതികൾ പിടിയിലായത്.
പൊലീസ് പറയുന്നത്: സദർ ബസാറിലെ ചായക്കടയിൽ നിത്യ സന്ദർശകയാണ് അറസ്റ്റിലായ സ്ത്രീ. അവർക്കും ആക്രി പെറുക്കുന്ന ജോലിയാണ്. പുതുവത്സരമാഘോഷിക്കാൻ ഒരു പെൺകുട്ടിയെ തരപ്പെടുത്തി കൊടുക്കണമെന്ന് ജനുവരി ഒന്നിന് ചായക്കടക്കാരൻ സ്ത്രീയോട് ആവശ്യപ്പെട്ടു. ഇതിനായി സ്ത്രീക്ക് പണം നൽകിയെന്നാണ് സൂചന. അടുത്ത ദിവസം 12കാരിയെ പ്രതികൾ താമസിക്കുന്ന താത്കാലിക ഷെഡിന് അടുത്ത് ആക്രി ശേഖരിക്കാൻ സ്ത്രീ പറഞ്ഞുവിട്ടു. കാത്തു നിൽക്കുകയായിരുന്ന പ്രതികൾ പെൺകുട്ടിയെ ഷെഡിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. 12, 14, 15 വയസുള്ളവരാണ് ആൺകുട്ടികൾ. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി.