ഇടുക്കിയിൽ പശുക്കൾ കൂട്ടത്തോടെ ചത്തത് കപ്പത്തൊലിയിലെ സയനൈഡ് കാരണമാണെന്ന മൃഗസംരക്ഷണ വകുപ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തെറ്റാണെന്ന് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ (സിടിസിആർഐ). വെള്ളിയാമറ്റത്തു 13 പശുക്കളാണ് ഒരുമിച്ച് ചത്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം. പശുക്കൾക്ക് കപ്പത്തൊലി നൽകിയത്. തീറ്റയെടുത്ത് അര മണിക്കൂറിനുള്ളിൽ ഇവ തൊഴുത്തിൽ ചത്തുവീണു.
മൃഗസംരക്ഷണ വകുപ്പ് ഇടുക്കി ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ജെസി സി.കാപ്പന്റെ നേതൃത്വത്തിലാണു പോസ്റ്റ്മോർട്ടം നടത്തിയത്. ഹൈഡ്രോ സൈനിക് ആസിഡ് കൂടുതലുള്ള കപ്പത്തൊലിയാണ് പശുക്കൾക്ക് നൽകിയതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, കപ്പത്തൊലി കഴിക്കുന്നതിലൂടെ പശുക്കളുടെ ജീവൻ നഷ്ടമാകാനുള്ള സാധ്യത താരതമ്യേന കുറവാണെന്ന് സിടിസിആർഐ ഡയറക്ടർ ഡോ. ജി.ബൈജു പറഞ്ഞു. കന്നുകുട്ടിക്കു വൻതോതിൽ കപ്പത്തൊലി ആദ്യമായി നൽകിയാൽ സ്ഥിതി ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.