പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ലൈന്‍ പ്രൊജക്ടിന് വേണ്ടി ഭൂമി വിട്ടുനല്‍കുന്നതില്‍ ദക്ഷിണ റെയില്‍വേയ്ക്ക് എതിര്‍പ്പ്. റെയില്‍വെയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനൽകിയാൽ കേരളത്തിലെ ഭാവി റെയിൽ വികസനം സാധ്യമാകില്ലെന്നാണ് ദക്ഷിണ റെയില്‍വേയുടെ നിലപാട്. ഭൂമി കൈവശമില്ലെങ്കിൽ വേഗപരിധി കൂട്ടുന്നതിനുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് റെയിൽവേയുടെ വിശദീകരണം.
187 ഹെക്ടർ സ്ഥലമാണ് സിൽവർ ലൈൻ പദ്ധതിക്കായി കെ റെയിൽ കോർപ്പറേഷൻ റെയിൽവെയോട് ആവശ്യപ്പെട്ടത്. പിന്നീട് ഇത് 107 ഹെക്ടർ ആയി ചുരുക്കിയെങ്കിലും ഭൂമി വിട്ടുനൽകാൻ സാധിക്കില്ലെന്ന നിലപാടില്‍ തന്നെ റെയില്‍വേ ഉറച്ച് നിൽക്കുകയാണ്. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 107 ഹെക്ടർ ഭൂമി വിട്ടുനൽകിയാൽ അത് കേരളത്തിന്‍റെ ഭാവി റെയിൽ വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.