രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജിക്കത്ത് കൈമാറി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ആന്റണി രാജു ക്ലിഫ് ഹൗസിലെത്തി. പുനഃസംഘടന സംബന്ധിച്ച് ഇന്ന് ചേരുന്ന ഇടതു മുന്നണി യോഗം തീരുമാനമെടുക്കും. ആന്റണി രാജുവിനും അഹമ്മദ് ദേവർ കോവിലിനും പകരം ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിസഭയിലെത്തുക. ഈ മാസം 29ന് സത്യപ്രതിഞ്ജ നടത്തുമെന്നാണ് വിവരം.
മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എൽ.എമാരിൽ രണ്ട് പേർക്ക് രണ്ടര വർഷവും, മറ്റ് രണ്ട് പേർക്ക് രണ്ടരവർഷവുമാണ് തീരുമാനിച്ചത്. മുൻ ധാരണ പ്രകാരമാണെങ്കിൽ നവംബർ അവസാനം പുനസംഘടന നടക്കേണ്ടതായിരുന്നു. എന്നാൽ മന്ത്രിസഭയുടെ കേരള പര്യടനം നടക്കുന്നത് കൊണ്ടാണ് പുനഃസംഘടന നീണ്ടുപോയത്.