കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ കൊച്ചുവേളിയിൽ ഫ്ലാറ്റ് നിർമ്മിക്കുവാൻ പുനര്‍ഗേഹം പദ്ധതിയിലുള്‍പ്പെടുത്തി 37.62 കോടി രൂപയുടെ ഭരണാനുമതി നല്‍കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ഉപജീവനത്തിനായി കടലിനെ മാത്രം ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് തീരപ്രദേശത്തുനിന്നും വളരെ ദൂരെയുള്ള പ്രദേശങ്ങളിലേക്ക് മാറി താമസിക്കുവാൻ വിമുഖതയുള്ളതിനാൽ കടകംപള്ളി വില്ലേജിലെ കൊച്ചുവേളി പള്ളിയ്ക്ക് സമീപത്തുള്ള രണ്ട് ഏക്കർ സ്ഥലത്താണ് ഫ്ലാറ്റ് നിർമ്മിക്കുന്നത്. 168 ഫ്ലാറ്റുകളാണ് ഈ പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫ്ലാറ്റ് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.