പൊതു വിദ്യാഭ്യാസ ഡയറക്ടർ ആഭ്യന്തര മീറ്റിങ്ങിൽ പറഞ്ഞത് സർക്കാർ നയമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ശിൽപശാലകളിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ വരും.അതൊന്നും സർക്കാർ നിലപാടല്ലെന്നും മന്ത്രി പറഞ്ഞു. അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്തവർ എ പ്ലസ് നേടുന്നുവെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ എ.ഷാനവാസിന്റെ വിവാദ പ്രസ്താവന.
എ പ്ലസ് ഗ്രേഡും എ ഗ്രേഡും ഒക്കെ നിസ്സാരമാണോയെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ മാസം ചോദ്യ പേപ്പർ തയ്യാറാക്കുന്ന അധ്യാപകർക്കായി വിളിച്ച യോഗത്തിലാണ് ഈ പരാമർശം.കേരളത്തിൽ നിലവിൽ 69,000 ത്തിലധികം വിദ്യാർഥികൾ എ പ്ലസ് നേടുമ്പോൾ ഭൂരിഭാഗം വിദ്യാർഥികൾക്കും സ്വന്തം പേരും രജിസ്റ്റർ നമ്പറും പോലും എഴുതാനറിയാത്തവരും അക്ഷരങ്ങൾ കൂട്ടിവായിക്കാനറിയാത്തവരുമാണ്. 50 ശതമാനം വരെയുള്ള മാർക്കുകൾ ഔദാര്യമായി നൽകാം.ജയിക്കുന്നവർ ജയിക്കട്ടെ. അതിന് ആർക്കും എതിർപ്പില്ല’. ബാക്കിയുള്ളത് പഠിച്ചു തന്നെ നേടിയെടുക്കണമെന്നും വിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു. പരീക്ഷകൾ പരീക്ഷകളായി നടത്തണമെന്നും ഇനി മുതൽ നിലവിലുണ്ടായിരുന്ന രീതി ഒഴിവാക്കണമെന്നും ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന അധ്യാപകരോട് അദ്ദേഹം പറഞ്ഞിരുന്നു.