മിചൗങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ കരതൊടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ തീവ്രമഴ തുടരുകയാണ്. ചെന്നൈ നഗരത്തിൽ വിവിധയിടങ്ങളിൾ രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. തിങ്കളാഴ്ച ഉച്ചയോടെ മിചൗങ് ചുഴലിക്കാറ്റ് ശക്തമായിമാറുമെന്നതിനാൽ കൂടുതൽ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മുന്‍കരുതലായി ചെന്നൈ അടക്കമുള്ള ആറു ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
കനത്ത മഴയില്‍ സ്ബ് വേകളും അടിപ്പാലങ്ങളും മുങ്ങി. നിരവധി ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി. വഴിയോരങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി.ചെന്നൈയിൽ നിർമ്മാണത്തിലിരിക്കുന്ന മതിൽ തകർന്ന് രണ്ട് പേർ മരിച്ചു, ചെന്നൈയിൽ നിന്നുമുള്ള 20 ഓളം വിമാനങ്ങൾ റദ്ദാക്കി. ട്രെയിന്‍ ഗതാഗതവും നിലച്ചു. കേരളത്തില്‍ കൂടി കടന്നുപോകുന്ന സര്‍വീസുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു.
പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിനു പുറത്തിറങ്ങരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്.