ഇരു കൈകളുമില്ലാതെ കാലുകൾ കൊണ്ടുമാത്രം വാഹനമോടിച്ച് ലൈസൻസ് നേടിയിരിക്കുകയാണ് ഇടുക്കി സ്വദേശിനിയായ ജിലുമോള്‍. ഇങ്ങനെ ലൈസൻസ് കരസ്ഥമാക്കിയ ഏഷ്യയിൽ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും ആളാണ് . ജിലുമോളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ ഡ്രൈവിംഗ് ലൈസൻസ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. കാലുകൊണ്ട് തന്നെയാണ് ജിലുമോൾ മുഖ്യമന്ത്രിയിൽ നിന്ന് ലൈസൻസ് സ്വീകരിച്ചതും. മുഖ്യമന്ത്രിയെ കണ്ട് ലൈസൻസ് ലഭിക്കാനുള്ള ആഗ്രഹവും ഇക്കാര്യത്തിലെ തടസങ്ങളും മുൻപ് ജിലുമോൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ആവശ്യമായ നിർദ്ദേശങ്ങൾ മുഖ്യമന്ത്രി നൽകുകയും നിയമപരവും സാങ്കേതികവുമായ എല്ലാ തടസ്സങ്ങളും മാറ്റാൻ സംസ്ഥാന ഭിന്നശേഷി കമ്മീഷനും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും സജീവമായി ഇടപെടുകയും ചെയ്തു.വി ഐ ഇന്നവേഷന്‍സ് എന്ന സ്ഥാപനമാണ് കാലുകള്‍ മാത്രം ഉപയോഗിച്ച് ഡ്രൈവ് ചെയ്യാന്‍ കഴിയുന്ന വിധം ആവശ്യമായ വോയിസ് കണ്‍ട്രോള്‍ സംവിധാനം ഉള്‍പ്പെടെ ജിലുമോളിന്റെ കാറിൽ സജ്ജമാക്കിയിരിക്കുന്നത്. ഇതെല്ലാമായപ്പോൾ ഇന്ന് ജിലുമോളിന്റെ സ്വപ്നം സഫലമായി.