പഴങ്ങളിൽ നിന്നുത്പ്പാദിപ്പിച്ച കേരളത്തിന്റെ സ്വന്തം വൈൻ,‘നിള’ ഉടൻ വിപണിയിലെത്തും.ഇന്ത്യയിലെ വൈൻ ഉത്പ്പാദകരായ സുലെ വൈൻയാഡിന്റെയും വൈൻ പോളിസിയുള്ള കർണാടക സർക്കാരിന്റെ ഗ്രേപ്പ് ആൻഡ് വൈനിന്റെയും അംഗീകാരം ലഭിച്ചതോടെയാണ് നിള വിപണിയിലേക്കെത്താൻ ഒരുങ്ങുന്നത്.
സംസ്ഥാനത്ത് വൈൻ ഉത്പ്പാദനത്തിന് ആദ്യത്തെ എക്സൈസ് ലൈസൻസ് ലഭിച്ച കേരള കാർഷിക സർവകലാശാലയിലെ പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗമാണ് കേരളത്തിന്റെ സ്വന്തം വൈൻ ഉണ്ടാക്കിയത്.
ആദ്യബാച്ചിൽ നിർമിച്ച 500 കുപ്പി വൈനിൽ നിന്നു മന്ത്രിമാർക്കും വകുപ്പു മേധാവികൾക്കും പ്രമുഖർക്കും കാർഷിക സർവകലാശാലയിൽ നിന്ന് എത്തിച്ചുനൽകി. നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതുപ്രകാരം ബിവറേജസ് കോർപ്പറേഷൻ വഴി വിൽപ്പനക്ക് വെക്കുമെന്ന് ഡോ.ബി.അശോക് പറഞ്ഞു.
വാഴപ്പഴം,പൈനാപ്പിൾ,കശുമാങ്ങ എന്നിവ ഉപയോഗിച്ചാണ് സർവകലാശാലയിലെ വൈനറിയിൽ നിന്ന് വൈൻ ഉണ്ടാക്കിയത്.വൈൻ ഉണ്ടാക്കാൻ ഏഴു മാസം വേണമെന്ന് പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗം മേധാവി ഡോ.സജി ഗോമസ് പറഞ്ഞു.ഒരുമാസം പഴച്ചാർ പുളിപ്പിക്കുന്നതിനും ആറു മാസം പാകപ്പെടുത്തുന്നതിനുമാണ് സമയമെടുക്കുന്നത്.
രാജ്യത്ത് മഹാരാഷ്ട്ര,കർണാടക സംസ്ഥാനങ്ങൾക്കാണ് നിലവിൽ വൈൻ പോളിസിയുള്ളത്.സർക്കാർ മേഖലയിലെ വൈൻ ബോർഡായ കർണാടകയുടെ പരിശോധനയിൽ നിളയ്ക്ക് ഉന്നത സ്ഥാനം ലഭിച്ചു.